NRI
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറത്തിന്റെ ഖിഫ് സീസണ് 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി. നിരവധി ഖത്തരി പ്രമുഖരുടെയും ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തില്‍ ദോഹ ഷെറോട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖിഫ് സീസണ് 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ഫിഫ ടെക്നിക്കല്‍ കമ്മിറ്റി മുന്‍ ചെയര്‍മാനും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്സി) മുന്‍ പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ ഹമാം നിര്‍വഹിച്ചു.
ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് (ക്യുഎഫ്എ) ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മുഹമ്മദ് അല്‍ അന്‍സാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ സൂപ്പര്‍ കപ്പ് ട്രോഫി സദസിനു മുന്നില്‍ അനാച്ഛാദനം ചെയ്തു.
ഖിഫ് ടൂര്‍ണമെന്റിന്റെ സംഘാടനത്തെ അഭിനന്ദിച്ചു കൊണ്ടും എല്ലാവിധ പിന്തുണയും അറിയിച്ചു കൊണ്ടുമാണ് ക്യുഎഫ്എ സെക്രട്ടറിയും ഇന്ത്യന്‍ അംബാസിഡറും ചടങ്ങില്‍ സംസാരിച്ചത്. ഖിഫ് മുന്‍ പ്രസിഡന്റ് പരേതനായ കെ. മുഹമ്മദ് ഈസയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും പ്രാര്‍ഥിച്ചു കൊണ്ടുമാണ് ലോഞ്ചിംഗ് ചടങ്ങിന് തുടക്കം കുറിച്ചത്.
ഖത്തര്‍ ധനകാര്യ മന്ത്രാലയത്തിന്റെ മുന്‍ ജോയിന്റ് സെക്രട്ടറി അഹമ്മദ് അലി ബൂകഷീഷ, ആഭ്യന്തര മന്ത്രാലയത്തിലെ സീനിയര്‍ ഓഫീസര്‍ ഹസ്സന് അല്‍ ഖലീഫ, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് (ക്യുഎഫ്എ) മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഖാലിദ് മുബാറക് അല്‍ കുവാരി തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ഖിഫ് ലോഞ്ചിംഗ് വേദിയെ ധന്യമാക്കി.
ഖിഫ് പ്രസിഡന്റ് ഷറഫ് ഹമീദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഖിഫിന്റെ എല്ലാ പങ്കാളികള്‍ക്കും സഹകാരികള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. അതിഥികള്‍ക്കും സദസിനും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഖിഫ് ജനറല്‍ സെക്രട്ടറി ആഷിഖ് അഹ്മദ് സംസാരിച്ചു.
ചടങ്ങിന്റെ രണ്ടാം സെഷനില്‍ ടീമുകളുടെ മത്സര ഷെഡ്യൂള്‍ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലാ ടീമുകളും തെക്കന്‍ ജില്ലകളെ പ്രതിനിധീകരിക്കുന്ന ട്രാവന്‍കൂര്‍ എഫ്സിയുമാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന ടീമുകള്‍.
ഖിഫ് വൈസ് പ്രസിഡന്റ് ഷമീന്‍ മുഹമ്മദ് ടീം നറുക്കെടുപ്പിന് നേതൃത്വം നല്കി. നിരവധി ഖത്തരി പ്രമുഖര്‍ക്ക് പുറമെ ഇന്ത്യന്‍ സംഘടനകളുടെ നേതാക്കള്‍, ഫുട്ബോള്‍ ടീം മാനേജര്‍മാര്‍, ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാര്‍ എന്നിവരുടെയും സാന്നിധ്യം ചടങ്ങിനെ ഗംഭീരവും അവിസ്മരണീയവുമാക്കി മാറ്റി.
ചടങ്ങില്‍ ലുലു ഇന്റര്‍നാഷണലിന്റെ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫിനെ ഖിഫ് സീസണ് 16ന്റെ മുഖ്യരക്ഷാധികാരിയായി പ്രഖ്യാപിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം രണ്ട് പതിറ്റാണ്ടോളമായി ദോഹയില്‍ പ്രവാസികള്‍ക്കായുള്ള ഫുട്ബോള്‍ കായിക മേളകള്‍ സംഘടിപ്പിച്ചു കൊണ്ട് സജീവമായി നിലകൊള്ളുന്നു.
സംഘടനകള്‍ തമ്മില്‍ മത്സരിക്കുന്ന ഫുട്ബോള്‍ മേളകള്‍ സംഘടിപ്പിക്കുന്നതിലൂടെ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ കായികക്ഷമത, സാംസ്കാരിക ഐക്യം, സംഘടനാ സൗഹൃദം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന വേദിയായി ഖിഫ് ഇതിനകം മാറിക്കഴിഞ്ഞു.
ഇന്ത്യന്‍ എംബസിയുടെ മേൽനോട്ടത്തിലും ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്റെ പിന്തുണയോടെയുമാണ് കഴിഞ്ഞ 15 സീസണുകള്‍ ഖിഫ് വിജയകരമായി സംഘടിപ്പിച്ചത്.
ഫുട്ബോള്‍ അഭിനിവേശത്തിന്റെയും സാംസ്കാരിക സൗഹൃദത്തിന്റെയും സന്ദേശം ഉദ്ഘോഷിച്ചുകൊണ്ട് സീസണ് 16 ദോഹ സ്റ്റേഡിയത്തില്‍ അരങ്ങേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.
International
ദോഹ: മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിലെത്തി. ഖത്തർ സമയം രാവിലെ ആറു മണിക്ക് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ അംബാസഡ വിപുൽ, എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ സ്വീകരിച്ചു.
മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നോർക്ക ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വൈകുന്നേരം ആറുമണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഖത്തർ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ഷറാട്ടന്‍ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളുമായും സംവദിക്കും.
International
കയ്റോ: ഗാസയില്‍ ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ അന്തിമ ചർച്ചകൾക്കായി ഈജിപ്തിലേക്ക് തിരിച്ച ഖത്തർ നയതന്ത്രജ്ഞർ വാഹനാപകടത്തിൽ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ഖത്തർ പ്രോട്ടോക്കോൾ ടീമിൽ നിന്നുള്ളവരായിരുന്നു നയതന്ത്രജ്ഞർ. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള ഉച്ചകോടിക്ക് മുന്നോടിയായുള്ള യാത്രയിലായിരുന്നു ഇവരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യവസ്ഥ പ്രകാരം നാളെയാണു മോചനം തുടങ്ങേണ്ടത്. 2023 ഒക്ടോബർ ഏഴിനു ഹമാസ് പിടികൂടി ബന്ദികളാക്കിയവരെയും ഇസ്രയേൽ ജയിലിൽ അടച്ച പലസ്തീൻ തടവുകാരെയുമാണ് കൈമാറുന്നത്.
NRI
ദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിനുനേരെ ഇറാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്. ഖത്തറിലുള്ള ഇന്ത്യക്കാരോട് പുറത്ത് ഇറങ്ങരുതെന്നാണ് നിർദേശം.
അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു. ഖത്തറിലെ അമേരിക്കയുടെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന് മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാൻ ഖത്തറിലേക്ക് മിസൈലുകൾ തൊടുത്തത്.